വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Friday, June 6, 2014

vayana

ജൂണ്‍ പത്തൊമ്പതു വായനാദിനമായി ആചരിക്കാനുള്ള കാരണമറിയാമോ ?
ജൂണ്‍ പത്തൊമ്പതു വായനാദിനമായി ആചരിക്കാനുള്ള കാരണമറിയാമോ ? എന്നാണു പി. എന്‍. പണിക്കരുടെ ചരമദിനം. കേരള ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ ( ഇന്നത്തെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ) സ്ഥാപകനാണു പി. എന്‍ പണിക്കര്‍. വായനയേയും പുസ്തകങ്ങളേയും ഗ്രന്ഥശാലകളേയും അത്രയേറെ ഇഷ്ടമായിരുന്നു പി. എന്‍. പണിക്കര്‍ക്ക്. ഇക്കുറി ജൂണ്‍ പത്തൊമ്പതു മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കുന്നു. വായിച്ചാല്‍ വിളയും ഇല്ലെങ്കില്‍ വളയുമെന്നു പറഞ്ഞതു കുഞ്ഞുണ്ണിമാഷാണ്. അത്രയ്ക്കുണ്ട് വായനയുടെ പ്രാധാന്യം. ഒരാഴ്ചക്കാലം വായനയുടെ പെരുമഴ പെയ്തിറങ്ങട്ടേ, നല്ല അക്ഷരങ്ങളുടേയും നല്ല വാക്കിന്‍റേയും നല്ല എഴുത്തിന്‍റേയും പെരുമഴ. നല്ല വായനയുടെ വഴി തുറുന്ന ചിലരെ പരിചയപ്പെടാം.
കുഞ്ഞിക്കൂനനും മറ്റും
പി. നരേന്ദ്രനാഥിന്‍റെ ഒരു കഥയെങ്കിലും വായിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. കുഞ്ഞിക്കൂനന്‍, പങ്ങുണ്ണി, വികൃതിരാമന്‍, മിണ്ടാക്കുട്ടി, മനസറിയും യന്ത്രം, മണ്ടന്‍ കുഞ്ചു, അന്ധഗായകന്‍, ഇത്തിരിക്കുഞ്ഞന്‍ തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അപ്പുമോന്‍ ഡും ഡും ഗോളത്തില്‍, നമ്പൂര്യച്ചനും ഡ്രൈവറും തുടങ്ങിയ കഥകള്‍ ഹൃദയഹാരിയാണ്. വിനോദയാത്രയ്ക്കു പോയ അപ്പുക്കുട്ടനും ഗോപിയും പഞ്ചവന്‍ കോട്ടയില്‍ എത്തിപ്പെടുന്ന കഥ പറയുന്നു കെ. വി. രാമനാഥന്‍റെ അത്ഭുതവാനരന്മാര്‍. കുരങ്ങന്മാരുടെ ശരീരമായി മാറുന്ന അപ്പുക്കുട്ടനും ഗോപിയും നാട്ടിലെത്തുന്നതും, പിന്നീട് തങ്ങളുടെ യഥാര്‍ഥ ശരീരം തിരിച്ചു കിട്ടുന്നതുമാണു കഥ.
ശാസ്ത്രകഥകളുടേയും ലേഖനങ്ങളുടേയും മായാലോകം തുറന്നു തരുന്നു പ്രൊഫ. എസ്. ശിവദാസും കേശവന്‍ വെള്ളിക്കുളങ്ങരയും. ലളിതമായ പരീക്ഷണങ്ങളിലൂടെ ശാസ്ത്രരഹസ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മനസിലാക്കിക്കൊടുത്തു ഇവര്‍. ലോകത്തുള്ള നാടോടിക്കഥകളുടെ മായാലോകം മലയാളത്തിലേക്കു പറിച്ചുനട്ടവരില്‍ പ്രമുഖനാണു ഏവൂര്‍ പരമേശ്വരന്‍. അദ്ദേഹം സമാഹരിച്ച കഥാമംഗളം എന്ന ഗ്രന്ഥം മനോഹരം. മാലി, സുമംഗല, ലളിതാ ലെനിന്‍, എ. വിജയന്‍ തുടങ്ങിയവരും കുട്ടികള്‍ക്കു വേണ്ടി വളരെയേറെ എഴുതിയിട്ടുണ്ട്.
ഗ്രിം കഥകള്‍
കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലിഷില്‍ രചിക്കപ്പെട്ട നാടോടിക്കഥകളുടെ സമാഹാരമാണ്, ഗ്രിം കഥകള്‍. ഗ്രിമ്മിന്‍റെ കഥകള്‍ എന്ന പേരില്‍ ഇവ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്‍മന്‍ സഹോരന്മാരായ ജേക്കബ് ലുഡ്വിംഗ് കാറല്‍ ഗ്രിം, വില്‍ഹെം കാറല്‍ ഗ്രിം ( ഇവരെ ജേക്കബ് ഗ്രിം, വില്യം ഗ്രിം എന്നും വിളിക്കാറുണ്ട് ) എന്നിവരാണു ഇതിനു പിന്നില്‍. മാര്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളായിരുന്ന കാലത്തു നാടോടിക്കഥകള്‍ ശേഖരിച്ചു ശാസ്ത്രീയമായി വിശകലനം ചെയ്തു ഗ്രിമ്മിന്‍റെ കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. മൂന്നു വാല്യമുള്ള ഗ്രിംസ് ഫെയറി ടെയില്‍സ് 1812 – 22 കാലത്തു പ്രകാശനം ചെയ്തു.
യക്ഷിക്കഥകളുടെ മാസ്റ്ററാണ് ഹന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണ്‍. കടല്‍ക്കന്യക, നൈറ്റിംഗേല്‍ തുടങ്ങിയ കൃതികള്‍ അനശ്വ രങ്ങളാണ്. ആന്‍ഡേഴ്സന്‍റെ കാന്‍റബറി കഥകളും ഏറെ രസകരമാണ്.
മാര്‍ക് ട്വയ്ന്‍
ടോം സോയര്‍, ഹക്ക്ള്‍ ബെറി ഫിന്‍… മാര്‍ട് ട്വയ്ന്‍ എന്ന കഥാകാരനെ പരിചയപ്പെടുത്താന്‍ ഈ രണ്ടു കൃതികള്‍ മാത്രം മതി. ഇംഗ്ലണ്ടിലെ വ്യാവസായിക വിപ്ലവം ദരിദ്രജനതയെ എങ്ങനെ ബാധിച്ചു എന്ന് ഇവ വായിച്ചാല്‍ വ്യക്തമാകും. ലളിതവും നര്‍മബോധവും നിറഞ്ഞ രചനാശൈലി. മാര്‍ക് ട്വയ്ന്‍ കഥകള്‍ മലയാളത്തിലും ലഭ്യമാണ്.
ഗള്ളിവര്‍ കഥകള്‍
ഗള്ളിവറുടെ യാത്രകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. കുഞ്ഞുമനുഷ്യരുടേയും ഭീമാകാരന്മാരുടേയും നാടുകളിലെത്തിയ ഗള്ളിവര്‍ എന്ന സഞ്ചാരിയുടെ അനുഭവങ്ങളാണു കഥാതന്തു. അയര്‍ലണ്ടിലെ ഡബ്ലിനില്‍ ജനിച്ച ജൊനാഥന്‍ സ്വിഫ്റ്റ് എന്ന ഇംഗ്ലിഷ് എഴുത്തുകാരന്‍റെ ആക്ഷേപഹാസ്യ നോവലുകളിലാണു ഗള്ളിവര്‍ പ്രത്യക്ഷപ്പെടുന്നത്. ഗള്ളിവര്‍ എന്ന സാഹസിക സഞ്ചാരി പര്യടനം നടത്തിയ നാലു വിചിത്ര ദ്വീപുകളിലാണു കഥ നടക്കുന്നത്.
ഹാപ്പി പ്രിന്‍സും റോബിന്‍സണ്‍ ക്രൂസോയും
ദി ഹാപ്പി പ്രിന്‍സ് എന്ന ഓസ്കര്‍ വൈല്‍ഡിന്‍റെ കഥ ആരെയും നൊമ്പരപ്പെടുത്തും. വിസ്മയിപ്പിക്കുന്ന മറ്റൊരു ക്ലാസിക്കാണു ഡാനിയല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ. കപ്പലപകടത്തില്‍ സകലതും നശിച്ച് വിജനമായൊരു ദ്വീപില്‍ വര്‍ഷങ്ങളോളം തങ്ങി മഹത്തായൊരു ജീവിതരീതി സ്വന്തമായുണ്ടാക്കിയ ക്രൂസോ വലിയൊരു സന്ദേശമാണു നമുക്ക് നല്‍കുന്നത്.
ഷെര്‍ലക് ഹോംസ്
സ്രഷ്ടാവിനെക്കാള്‍ സൃഷ്ടിക്കു പ്രചാരം സിദ്ധിച്ച അത്ഭുതം കൂടിയാണു സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ഷെര്‍ലക് ഹോംസ്. അന്വേഷണബുദ്ധിയും നിരീക്ഷണപാടവവും നിഗമനരീതിയും കുട്ടികളില്‍ നിറയ്ക്കാന്‍ ഈ കഥകള്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ചെമ്പന്‍മുടിക്കാര്‍, ഗാരിഡബ്ബുകാര്‍, ചുവന്നവൃത്തം, നെപ്പോളിയന്‍ പ്രതിമകള്‍, മൂടുപടമിട്ട താമസിക്കാരി, മഞ്ഞമുഖം തുടങ്ങി എത്രയെത്ര കഥകളാണ്.
ആലീസും മൗഗ്ലിയും
ലൂയിസ് കരോള്‍ രചിച്ച ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്. ഒരു മുയലിനു പിറകെ ഓടുന്ന ആലീസ് എന്ന പെണ്‍കുട്ടി എത്തിച്ചേരുന്നത് അത്ഭുതലോകത്താണ്. വിചിത്രമായ പല കാഴ്ചകളും ആലീസ് കാണുന്നു. വാള്‍ട്ട് ഡിസ്നി ഈ കാര്‍ട്ടൂണ്‍ സിനിമയായും ചിത്രകഥയായും അവതരിപ്പിച്ചിട്ടുണ്ട്. കൂട്ടുകാര്‍ക്കു പ്രിയപ്പെട്ട മൗഗ്ലി, ജീവിച്ച ഈ മനുഷ്യക്കുട്ടിയുടെ ചങ്ങാതിമാര്‍ മൃഗങ്ങളാണ്. ഇന്ത്യയില്‍ ദീര്‍ഘകാലം ജീവിച്ച റഡ്യാര്‍ഡ് കിപ്ലിങ് എന്ന വിദേശിയാണു ജംഗ്ള്‍ ബുക്കിലൂടെ മൗഗ്ലിയുടെ കാട്ടിലെ കഥകള്‍ പറഞ്ഞു തരുന്നത്.
കഥകള്‍ക്കവസാനമില്ല
ചാള്‍സ് പെറോള്‍ട്ടിന്‍റെ ഉറങ്ങുന്ന സുന്ദരി, സിന്‍ഡ്രെല്ല, ജോണ്‍ റസ്ക്കിന്‍റെ സുവര്‍ണനദിയുടെ രാജാവ്, അന്നാ സ്വീവെല്ലിന്‍റെ ബ്ലാക് ബ്യൂട്ടി, ഷൂള്‍വെര്‍ണോയുടെ എണ്‍പതു ദിവസം കൊണ്ടു ഭൂമിക്കു ചുറ്റും, ആഴക്കടലിലെ അത്ഭുതലോകം, ഹെര്‍മന്‍ മെര്‍വില്ലയുടെ മോബി ഡിക്ക്, ചാള്‍സ് ഡിക്കന്‍സിന്‍റെ ഒലിവര്‍ ട്വിസ്റ്റ്, ടെയ്ല്‍ ഒഫ് ടൂ സിറ്റീസ്, അലക്സാണ്ടര്‍ ഡ്യൂമാസിന്‍റെ മോണ്ടി ക്രിസ്റ്റോ പ്രഭു, വിക്ടര്‍ യൂഗോയുടെ നോത്ര്ദാമിലെ കൂനന്‍, പാവങ്ങള്‍, ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള, ഷേക്സ്പിയറിന്‍റെ ഹാംലറ്റ്, എ മിഡ്സമ്മര്‍ ഡ്രീം, ടെമ്പസ്റ്റ്, കിംഗ് ലിയര്‍ എന്നിങ്ങനെ എത്രയോ കൃതികള്‍ നിങ്ങളുടെ വായനാലോകത്തേക്കു വരണം.
നര്‍മം, ഹാസ്യം
മറ്റൊരിനമാണു നര്‍മകഥകള്‍. ഹോജാകഥകള്‍, തെനാലി രാമന്‍ കഥകള്‍, ഐതിഹ്യമാലക്കഥകള്‍, ജാതകകഥകള്‍, ഈസോപ്പു കഥകള്‍, പഞ്ചതന്ത്രകഥകള്‍, കഥാസരിത്സാഗരകഥകള്‍ തുടങ്ങി പരമ്പരകള്‍ ഇനിയുമെത്ര ബാക്കി കിടക്കുന്നു.
ബഷീറും കാരൂരും ഉറൂബും
വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന എത്രയോ രചയിതാക്കള്‍ മലയാളത്തിലുണ്ട്. അത്തരത്തിലൊരാളാണു ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍. പാത്തുമ്മയുടെ ആട്, ആനവാരിയും പൊന്‍കുരിശും, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു തുടങ്ങി നിരവധി കൃതികള്‍ ബഷീറിന്‍റേതായി ഉണ്ട്. മണ്ടന്‍ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, സുഹറ, ഭാര്‍ഗവി എന്നിങ്ങനെ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളും. കാരൂര്‍ എന്ന പേരില്‍ കഥകള്‍ പറഞ്ഞു തന്ന നീലകണ്ഠപിള്ളയുടെ കൃതികളും ശ്രദ്ധിക്കണം. ദൈവത്തിന്‍റെ കുപ്പായം, ഉതുപ്പാന്‍റെ കിണര്‍, മാലപ്പടക്കം തുടങ്ങിയ കഥകളും അഴകനും പൂവാലിയും ആനക്കാരന്‍, ഹരി എന്നീ കഥാപാത്രങ്ങളും കാരൂരിന്‍റേതാണ്. മരപ്പാവകള്‍, പൂവമ്പഴം തുടങ്ങിയ രസകരമായ കഥകളും ഇദ്ദേഹത്തിന്‍റേതു തന്നെ.
ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന എഴുത്തുകാരനാണു പി. സി കുട്ടികൃഷ്ണന്‍. കുട്ടികള്‍ക്കു വേണ്ടി അദ്ദേഹം എഴുതിയവയാണു അങ്കവീരന്‍, മല്ലനും മരണവും, മൗലവിയും ചങ്ങാതിമാരും എന്നീ കൃതികള്‍. വെളുത്ത കുട്ടി എന്ന കഥ ഏറെ ആസ്വാദ്യകരം.
എംടിയും പൊറ്റെക്കാട്ടും
കഥകളുടെ മഹാസമുദ്രം കാണിച്ചു തന്നെ ക ഥാകാരനാണ് എം. ടി. വാസുദേവന്‍ നായര്‍. അറബിക്കഥകളില്‍ നിന്നും എംടി നല്‍കിയ കഥയാണു ദയ എന്ന പെണ്‍കുട്ടി. ദയയുടേയും മന്‍സൂര്‍ എന്ന ധൂര്‍ത്തനായ പ്രഭുകുമാരന്‍റേയും കഥ. മാണിക്യക്കല്ല് എന്നൊരു മാന്ത്രിക യക്ഷിക്കഥ കൂടി എംടി കുട്ടികള്‍ക്കെഴുതിയിട്ടുണ്ട്. ഇരുട്ടിന്‍റെ ആത്മാവ്, നിന്‍റെ ഓര്‍മയ്ക്ക്, കുട്ട്യേടത്തി, ഓളവും തീരവും തുടങ്ങിയ കൃതികളും ശ്രദ്ധേയം. എസ്.കെ. പൊറ്റെക്കാട്ടിന്‍റെ യാത്രാവിവരണങ്ങളിലൂടെ സഞ്ചാരസാഹിത്യത്തിന്‍റെ വിശാലലോകത്തേക്കു കടക്കാം.(പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ ഹരിശ്രീ -ഈ-ലേണിങു പേജില്‍ നിന്ന്)

No comments:

Post a Comment