വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Sunday, August 31, 2014

ടോട്ടോച്ചാന്‍




കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണ്.

ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥമാണ് ടോട്ടോച്ചാന്‍ . ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ തന്റെ ടോമോ എന്ന സ്‌കൂളില്‍ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളില്‍ ടോട്ടോചാന്‍ ഒരു പഠനവിഷയമാണ്.

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മുതിര്‍ന്നവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം

ചില ഭാഗങ്ങള്‍
''ടോട്ടോ, ഇനി നീ ഈ സ്‌കൂളിലെ കുട്ടിയാണ്.'' മാസ്റ്ററുടെ ആ വാക്കുകള്‍ കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം വന്നെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിന് വേണ്ടി ഇത്രയേറ ആഗ്രഹത്തോടെ അവള്‍ ഇന്നേവരെ കാത്തിരുന്നിട്ടില്ല. അതായിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. അവള്‍ക്കും അവളുടെ സഹപാഠികള്‍ക്കും പ്രിയങ്കരമായിത്തീര്‍ന്ന ഒരു പരിസരം. വേഷവിധാനത്തിനോ പാഠ്യപദ്ധതിക്കോ നല്‍തുന്നതിനേക്കാള്‍ വലിയ പരിഗണന, കുട്ടികള്‍ കഴിക്കേണ്ട സ്വാദിഷ്ടമായ ഉച്ചയൂണിന് നല്‍കിയിരുന്ന ഒരു ഹെഡ്മാസ്റ്റര്‍. അവിടെ അവര്‍ സംഗീതമഭ്യസിച്ചു. കായികമത്സരങ്ങളില്‍ പങ്കെടുത്തു. അവര്‍ക്കായി വേനല്‍ക്കാലത്ത് ക്യാമ്പുകള്‍ , ചൂടുനീരുറവകളിലേക്ക് യാത്രകള്‍, നാടകാവതരണം, തുറസ്സിലെ പാചകശാല അങ്ങനെയങ്ങനെ. . . . ചിലര്‍ പാട്ടുപാടാന്‍ സമര്‍ത്ഥരായിരുന്നു; ചിലര്‍ കായിക രംഗത്ത് വിദഗ്ധര്‍. എന്തിന്, വളര്‍ന്നു വരുന്ന ഒരു ഭൗതികശാസ്ത്രജ്ഞന്‍ പോലുമുണ്ടായിരുന്നു കൂട്ടത്തില്‍.

ഏവരും കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ് ടോട്ടോചാനെ കാണുമ്പോഴെല്ലാം ''ദാ, നോക്ക് നേരായിട്ടും നീയൊരു നല്ല കുട്ട്യാ'' എന്ന് ഓര്‍മ്മിപ്പിച്ച സ്‌നേഹനിധിയും ഭാവനാശാലിയുമായ ഹെഡ്മാസ്റ്റര്‍ കൊബായാഷിയോട്. സംശയമില്ല. സമാനമായ പ്രോത്സാഹനവാക്കുകള്‍ തന്നെയാവും അദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികളോടും പറഞ്ഞിരിക്കുക. മാസ്റ്ററുടെ സ്‌നേഹം കുട്ടികള്‍ക്ക് ആവേശഭരിതമായ ജീവിതത്തിന് വേണ്ട അസ്ഥിവാരമായിരുന്നു. അദ്ദേഹമുള്ള പള്ളിക്കൂടമോ അവര്‍ക്ക് വീട്ടില്‍ നിന്നകലെ ഒരു വീടും.

പുതിയ സ്‌കൂള്‍ ടോട്ടോചാന്റെ ഹൃദയത്തെ കീഴടക്കികളഞ്ഞിരുന്നു. എന്നും സ്‌കൂളില്‍ വരണം. അവധിയേ വേണ്ട. ആ സ്‌കൂളിലെ ക്ലാസ്മുറികള്‍ക്കുമുണ്ടായിരുന്നു പ്രത്യേകതകള്‍. ട്രയിനിന്റെ രൂപത്തിലായിരുന്നു അവിടെയുള്ള ക്ലാസ്മുറികള്‍. അതായിരുന്നു ടോട്ടോയെ ആദ്യമായി ആകര്‍ഷിച്ചതും, അവള്‍ക്ക് സ്‌കൂളിനോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചതും. അവളതിന് 'തീവണ്ടിപ്പള്ളിക്കൂടം' എന്നു പേരിട്ടു. വേറെയുമുണ്ടായിരുന്നു റ്റോമോയിലെ വിശേഷങ്ങള്‍. അവിടുത്തെ ഉച്ചയൂണിനു പോലും രസം കണ്ടെത്തിയിരുന്നു, ഹെഡ്മാസ്റ്റര്‍ കൊബായാഷി. ''കടലില്‍ നിന്നുള്ള പങ്കും മലകളില്‍ നിന്നുള്ള പങ്കും'' എന്നതായിരുന്നു കുട്ടികളോടുള്ള ഹെഡ്മാസ്റ്ററുടെ ചോദ്യം.

മത്സ്യം, കൊഞ്ച്, ചിപ്പിയും, ഞണ്ടും പോലുള്ള കടല്‍ ജീവികളുടെ മാംസം എന്നിവയൊക്കെയാണ് കടലില്‍ നിന്നുള്ളവ. മലകളില്‍ നിന്നുള്ള വിഭവങ്ങള്‍ പച്ചക്കറികള്‍, ആട്, കോഴി, പന്നി എന്നിങ്ങനെ.

ജപ്പാനില്‍ ഊണുകഴിക്കും മുമ്പ് പറയും ''ഇറ്റാദാകിമാസു'' ''ഞാന്‍ വിനയപൂര്‍വ്വം ഇതില്‍ പങ്കുചേരുന്നു'' എന്നര്‍ത്ഥം വരുന്ന ഉപചാരവാക്ക്. എന്നാല്‍ റ്റോമോഗാക്വെനിലെ ഉച്ചയൂണാരംഭിക്കുന്നത് ഒരു ഗാനത്തോടെയാണ്. കൊബായാഷി മാസ്റ്റര്‍ പ്രത്യേകമായി രചിച്ച 'ഊണിനു മുമ്പുള്ള പാട്ട്'. ഒരു സംഗീതജ്ഞന്‍ കൂടിയാണ് മാസ്റ്റര്‍. 'ഊണിനു മുമ്പുള്ള പാട്ട്' അദ്ദേഹം ഒരു പഴഞ്ചൊല്ലിന്റെ താളത്തിലാണുണ്ടാക്കിയത്. ഊണിന് മുമ്പ് ജപ്പാന്‍കാര്‍ പാടിവരാറുള്ള ഒരു പഴമ്പാട്ട് എന്ന് തന്നെ ആ ശീലിനെക്കുറിച്ച് റ്റോമോയില്‍ പഠിച്ച കുട്ടികള്‍ മിക്കവരും വര്‍ഷങ്ങള്‍ക്കുശേഷവും ഉറച്ചു വിശ്വസിച്ചു. അത്രയേറെ സമര്‍ത്ഥമായാണ് പഴഞ്ചൊല്ലിന്റെ ഈണത്തില്‍ മാസ്റ്റര്‍ വരികളും വാക്കുകളും ചേര്‍ത്തു വെച്ചത്. പാട്ട് ഇങ്ങനെയായിരുന്നു.
'ചവച്ചരച്ചിറക്കിടാം
കഴിച്ചിടുന്നതൊക്കെയും
ചവച്ചരച്ചു മെല്ലവേ
ഇറച്ചി ചോറു മീന്‍കറീം'

ഈ ഈരടികള്‍ പാടിയശേഷം മാത്രമേ കുട്ടികള്‍ സര്‍വസാധാരണമായ ഉപചാരവാക്കിലേയ്ക്ക് പ്രവേശിക്കുകയുള്ളൂ. ഇങ്ങനെ റ്റോമോയിലെ വിശേഷങ്ങളോരോന്നോരോന്നായി തെത്സുകോ വരച്ചുകാട്ടി.

തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന്‍, അവളുടെ സ്‌കൂളിനെക്കുറിച്ച് കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാന്‍ - അവര്‍ അദ്ധ്യാപകരോ രക്ഷാകര്‍ത്താക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊള്ളട്ടെ- ഒരു പാടൊരുപാടുണ്ട്, കുറോയാനഗിയുടെ പക്കല്‍ . ജപ്പാനിലെ ബെസ്റ്റ് സെല്ലറായ ടോട്ടോചാന്‍ എല്ലാ വിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നു:
'നൂറുപൂക്കള്‍ വിരിയട്ടെ
ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ'

****

ടോട്ടോചാന് ഒരു ശീലമുണ്ടായിരുന്നു. ടോയ്‌ലറ്റില്‍ പോയതിനുശേഷം അവള്‍ കുഴിയിലേക്ക് എത്തിവലിഞ്ഞു നോക്കും. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവളിതു ചെയ്യുമായിരുന്നു. പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങുന്നതിനും മുമ്പ്, അനേകം കുഞ്ഞുതൊപ്പികള്‍ ഇത്തരത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിലപിടിപ്പുള്ള പനമ്പുകൊണ്ടു നിര്‍മ്മിച്ച അപൂര്‍വ്വമായ ഒന്നും വെള്ളത്തൂവാല തുന്നിച്ചേര്‍ത്ത മറ്റൊന്നും ഉള്‍പ്പടെ. അക്കാലത്തെ ടോയ്‌ലറ്റുകള്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ചവയായിരുന്നില്ല. സ്ലാബിനടിയില്‍ ഓവുകളോടുകൂടിയ വലിയൊരു കുഴി തയ്യാറാക്കുകയാണ് പതിവ്. ഈ കുഴിയില്‍ തന്റെ ഹാറ്റുകള്‍ ഒഴുകിനടക്കുന്നത് അവള്‍ക്കു കാണാം. ടോയ്‌ലറ്റ് ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിലേക്ക് എത്തിവലിഞ്ഞു നോക്കരുതെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.

അന്നേ ദിവസം ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പു് ടോട്ടോചാന് ടോയ്‌ലറ്റിലേക്ക് പോകേണ്ടി വന്നു. അമ്മയുടെ വിലക്ക് ഓര്‍ക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ അറിയാതെ താഴേക്കു നോക്കിപ്പോയി ആ ഒരു നിമിഷത്തില്‍ പഴ്‌സിലെ പിടി ഒന്നയഞ്ഞിരിക്കണം. അതു കൈയില്‍ നിന്നും വഴുതിവീണു; വെള്ളം തെറിപ്പിച്ചു കൊണ്ട് കുത്തനെകുഴിയിലേക്ക്. യ്യോ! താഴെ ഇരുട്ടിലേക്കു് കണ്ണും നട്ട് ഒരപശബ്ദം പുറപ്പെടുവിക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ.

പക്ഷേ കുത്തിയിരുന്നു് കരയാന്‍ ടോട്ടോ കൂട്ടാക്കിയില്ല; പഴ്‌സ് ഉപേക്ഷിക്കാനും. അവള്‍ നേരെ വാച്ചറുടെ ഷേഡ്ഡിലേക്കോടി. തോട്ടപ്പണിക്കുപയോഗിക്കുന്ന ഒരു കൂറ്റന്‍ മണ്‍വെട്ടി പണിപ്പെട്ടെടുത്തുകൊണ്ടുവന്നു. തടിയില്‍ പണിത പിടിക്കു തന്നെ അവളുടെ രണ്ടിരട്ടി നീളമുണ്ടായിരുന്നു. പക്ഷേ അതൊരു പ്രശ്‌നമേയല്ലെന്ന ഭാവത്തില്‍ മണ്‍വെട്ടിയും തോളിലേറ്റി അവള്‍ സ്‌കൂളിന്റെ പിന്‍വശത്തേക്കു നടന്നു. ഓവുചാല്‍ അവസാനിക്കുന്ന സ്ഥലം എത്ര ശ്രമിച്ചിട്ടുമവള്‍ക്കു കണ്ടുപിടിക്കാനായില്ല. ടോയലറ്റിന്റെ പിന്മതിലിനു പുറത്തായിരിക്കും അതു ചെന്ന് നില്‍ക്കുന്നതെന്നായിരുന്നു അവളുടെ ധാരണ.

കുറെ നേരത്തെ പരിശ്രമത്തിനുശേഷം അവളതു കണ്ടെത്തി. അല്പം അകലെയായി കോണ്‍ക്രീറ്റിലുള്ള ഒരു ചെറിയ സ്ലാബ്. വളരെകഷ്ടപ്പെട്ട് അവള്‍ സ്ലാബുയര്‍ത്തി. താന്‍ തിരഞ്ഞ 'സംഭവം' തന്നെയാണിതെന്നു് അവള്‍ക്ക് ബോധ്യമായി. പതുക്കെ തല ഉള്ളിലേക്ക് കടത്തി.

'യ്യോ! ഇതു് കുഹോന്‍ബസതു കൊളത്തിന്റത്രയുമുണ്ടല്ലോ!' ടോട്ടോചാന്‍ അറിയാതെ പറഞ്ഞുപോയി.
അവള്‍ പണി ആരംഭിച്ചു. ആദ്യംപേഴ്‌സ് കണ്ടേക്കുമെന്ന് അവള്‍ക്കു തോന്നിയ ഭാഗത്തു നിന്ന് അഴുക്കു കുറേശ്ശെ കോരി മാറ്റാന്‍ തുടങ്ങി. മൂന്നു ടോയ്‌ലറ്റുകളിലേയും ഓവുകള്‍ ചെന്നു ചേരുന്ന കൂറ്റന്‍ ടാങ്ക്; ഇരുട്ടു നിറഞ്ഞതും ആഴമേറിയതും. ടോട്ടോചാന്റെ കുഞ്ഞു തല അപകടമാംവിധം ദ്വാരത്തിനുള്ളിലായിരുന്നു. അവള്‍ ഉള്ളില്‍ വീണു പോകാന്‍ തന്നെ ഇടയുണ്ട്. കുറേക്കൂടി സുരക്ഷിതമായ സ്ഥാനത്തിരുന്ന് കുറേശ്ശെ കോരുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്ന് അവള്‍ക്ക് മനസ്സിലായി. ഉള്ളിലുള്ള പദാര്‍ത്ഥങ്ങള്‍ കോരിയെടുത്ത്, അവള്‍ ദ്വാരത്തിനു ചുറ്റുമായി നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓരോ തവണയും ടോട്ടോചാന്‍ മണ്‍വെട്ടിയിലെ വസ്തുക്കള്‍ നന്നായി പരിശോധിച്ചു. പേഴ്‌സ് കണ്ടുപിടിക്കാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടിവരുമെന്നവള്‍ കരുതിയിരുന്നില്ല. നേരം ഒരുപാടായി. അവള്‍ കോരിക്കൊണ്ടിരുന്നു. പേഴ്‌സെവിടെ? പേഴ്‌സ് പോയിട്ടു് അതിന്റെ പൊടി പോലും കാണാനില്ല. ഒടുവില്‍ മണി മുഴങ്ങി. ക്ലാസ് ആരംഭിക്കാന്‍ സമയമായി.
ഇനിയിപ്പൊ എന്താ ചെയ്ക? അവള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് കുറച്ചു കൂടി നോക്കുക തന്നെ. പൂര്‍വ്വാധികം വാശിയോടെ അവള്‍ തിരച്ചില്‍ തുടര്‍ന്നു.

ഇതിനിടെ മാസ്റ്റര്‍ അതുവഴി വന്നു. അപ്പോഴേക്കും കുഴിക്കരികില്‍ അഴുക്കിന്റെ ഒരു കൂമ്പാരം തന്നെ ആയിക്കഴിഞ്ഞിരുന്നു. 'ടോട്ടോ നീയെന്താ ചെയ്യണേ?' മാസ്റ്റര്‍ ചോദിച്ചു.
'എന്റെ പേഴ്‌സ് ടോയ്‌ലറ്റില്‍ വീണു' തിരച്ചിലിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.

'ഉവ്വോ, നടക്കട്ടെ' തന്റെ പതിവുശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു.

നേരം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. അവള്‍ക്കിതുവരെയും പഴ്‌സ് കണ്ടെത്താനായില്ല. കൂനയുടെ ഉയരം കൂടിക്കൂടി വന്നു. ഗന്ധവും.
മാസ്റ്റര്‍ വീണ്ടും വന്നു. 'കിട്ടിയോ?'
'ഇല്ല്യ' കൂനകള്‍ക്കിടയില്‍നിന്ന് ടോട്ടോ കഴുത്തുയര്‍ത്തി. മുഖം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു. കവിളുകള്‍ വല്ലാതെ ചുവന്നിരുന്നു.
അവളുടെ അടുത്തേക്ക് സ്വല്‍പം കൂടെ നീങ്ങി നിന്ന് സൗഹൃദഭാവത്തില്‍ അദ്ദേഹം പറഞ്ഞു. ' തെരഞ്ഞുകഴിഞ്ഞാലേ, ഒക്കേം തിരികെ കോരിയിടണം എന്താ ഇട്വോ?' ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നു മറഞ്ഞു.

Saturday, August 30, 2014

ബിപിന്‍ചന്ദ്രക്ക് ആദരം

ചരിത്രം ആരും വരച്ച വഴികളിലൂടെയല്ല കടന്നുപോയത്. അത് ഓമ്മിപ്പിക്കാന്‍ ഇവിടെ ബിപിന്‍ചന്ദ്ര ഇവിടുണ്ടായിരുന്നു..... ഇനി   ?????
ബിപിന്‍ ചന്ദ്ര (1928-2014)

പ്രമുഖ ചരിത്രകാരന്‍ബിപിന്‍ ചന്ദ്ര (86) അന്തരിച്ചു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രം എഴുതിയ ചരിത്രകാരന്മാരില്‍ പ്രമുഖനാണ് ബിപിന്‍ ചന്ദ്ര. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുഡ്ഗാവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ 1928ലായിരുന്നു ബിപിന്‍ ചന്ദ്രയുടെ ജനനം. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനം നടത്തി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചു.
ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഒഫ് ഇക്കണോമിക് നാഷണലിസം എന്ന പുസ്തകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ജനാധിപത്യത്തിന്റെ നാമത്തില്‍, ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യയിലെ ഇടതുപക്ഷം ഒരു വിമര്‍ശനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

കെ എന്‍ പണിക്കര്‍ പറയുന്നു
ബിപന്‍ചന്ദ്രയുടെ നിര്യാണത്തോടെ പ്രമുഖനായ ചരിത്രകാരനെയും ഉദാരമതിയായ വ്യക്തിയെയുമാണ് സമൂഹത്തിന് നഷ്ടമായത്. ആധുനിക ധൈഷണിക അപഗ്രഥനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ അദ്ദേഹം ഇന്ത്യന്‍ ചരിത്രരചനയില്‍ സാരമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. മാര്‍ക്സിസ്റ്റ് വിശകലനരീതി ഉപയോഗിച്ചിരുന്ന ബിപന്‍ ചരിത്രരചനക്ക് പുതിയ മാനം നല്‍കി. അധ്യാപകനെന്ന നിലയില്‍ ആദര്‍ശപുരുഷനായിരുന്നു അദ്ദേഹം. പഠിപ്പിക്കുകയെന്നത് എന്നും ആവേശമായി കണ്ടു. രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ അധ്യാപനരീതി. അധ്യാപനത്തോടൊപ്പം ചരിത്ര ഗവേഷണത്തിലും തല്‍പരനായിരുന്നു. പല മൗലികഗ്രന്ഥങ്ങളും രചിച്ചുവെങ്കിലും ആദ്യഗ്രന്ഥമായ ഇക്കണോമിക് നാഷണലിസം, വര്‍ഗീയതയെക്കുറിച്ചുള്ള ഗവേഷണഗ്രന്ഥം എന്നിവ എടുത്തുപറയേണ്ടതാണ്.
അദ്ദേഹം എഴുതിയ ടെക്സ്റ്റ്ബുക്കുകള്‍ പത്തു പതിനഞ്ച് വര്‍ഷമായി കുട്ടികളോടൊപ്പം മുതിര്‍ന്നവരും വായിച്ച ഗ്രന്ഥങ്ങളാണ്. ഭഗത്സിങ്ങിനോട് വലിയ ആരാധനയായിരുന്നു. തന്റെ അവസാന ഗ്രന്ഥം ഭഗത്സിങ്ങിനെക്കുറിച്ചായിരിക്കുമെന്ന് പറയാറുണ്ടായിരുന്നു. അത് എഴുതിത്തീര്‍ത്തോ എന്ന് സംശയമാണ്. ആരോഗ്യം അത്ര മെച്ചമായിരുന്നില്ല. വര്‍ഗീയതക്കെതിരായ സമരത്തിന്റെ മുന്നിലുണ്ടായിരുന്ന ബിപന്‍ അതേക്കുറിച്ച് ആദ്യ കാലംമുതല്‍ എഴുതിവന്നു. വര്‍ഗീയതക്കെതിരെ എന്നും ഊര്‍ജസ്വലനായി സംസാരിക്കുകയും ചെയ്തു. അതുകൊണ്ട് സംഘപരിവാരത്തിന് ബിപനെ ഇഷ്ടമായിരുന്നില്ല. ഫാസിസ്റ്റ് സംഘടനകളുടെ വിദ്വേഷ രാഷ്ട്രീയത്തെയും വിഷലിപ്ത പ്രചാരണങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു.
ബിപന്‍ചന്ദ്ര അസാധാരണ വ്യക്തിത്വമാണ്. ഇത്രയും അര്‍പ്പണബോധത്തോടെ ചരിത്രഗവേഷണ- പഠനങ്ങളെ മുന്നോട്ടുകൊണ്ടുപോയവര്‍ കുറവാണ്; പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. അതുകൊണ്ട് ആ മാതൃക പുതിയ തലമുറയ്ക്ക് പാഠമാകേണ്ടതാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു ബിപന്‍. രണ്ടരപതിറ്റാണ്ടിലധികം അദ്ദേഹത്തോടൊപ്പം പഠിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. ചരിത്രരചനയുടെ സൂക്ഷ്മതലങ്ങളിലേക്ക് എനിക്ക് പോകാന്‍ കഴിഞ്ഞതില്‍ ബിപന്റെ സ്വാധീനമുണ്ടെന്നു പറയാന്‍ സങ്കോചമില്ല.

Monday, August 25, 2014

അനന്തമൂര്‍ത്തിക്ക് ആദരം


ഉറച്ച നിലപാടുകളും സര്‍ഗാത്മക ചിന്തകളുമായി ദേശവും കടന്ന് സഞ്ചരിച്ച പ്രതിഭക്കുമേല്‍ ചിത ആളിത്തുടങ്ങവേ ആയിരങ്ങള്‍ മനസ്സാ വിടചൊല്ലി. കര്‍ണാടകയിലെ ചെറുഗ്രാമമായ മെലിംഗയില്‍നിന്ന് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് വളര്‍ന്ന യുഗപുരുഷന്‍ ഇനി ഇല്ല.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ മെലിംഗ ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21നാണ് യു.ആര്‍. അനന്തമൂര്‍ത്തി ജനിച്ചത്. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തിരിച്ചത്തെിയ മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് അധ്യാപകനായി.
1970ല്‍ സംസ്കാര എന്ന നോവല്‍ പുറത്തിറങ്ങിയതോടെ രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ നിരയിലേക്കുയര്‍ന്നു. അവസ്ഥ, ഭാരതീപുര, ഭാവ, ബാര എന്നിവയാണ് പ്രശസ്തമായ മറ്റ് കൃതികള്‍. പല നോവലുകളും ചലച്ചിത്രഭാഷ്യങ്ങളായി.
1987ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി.1991ല്‍ ഉദ്യോഗസ്ഥ മേധാവിത്വം കണ്ട് മടുത്ത് വി.സി സ്ഥാനം രാജിവെച്ചൊഴിഞ്ഞു. 1992 ല്‍ നാഷണല്‍ ബുക് ട്രസ്റ്റിന്റെ ചെയര്‍മാനായി. അടുത്ത വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായി. ജെ.എന്‍.യുവിലുള്‍പ്പടെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. 2012 ല്‍ കര്‍ണാടകയിലെ സെന്‍ട്രല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായി.
കര്‍ണാടകയിലെ ആധുനിക സാഹിത്യത്തിന്‍െറ മുഖ്യ പ്രയോക്താക്കളിലൊരാളായിരുന്നു.നോവലിസ്റ്റ്, കഥാകൃത്ത്, കവി, നിരൂപകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായിരുന്നു. 1994 ല്‍ ജ്ഞാനപീഠം ലഭിച്ചു. 1998 ല്‍ രാജ്യം പത്ഭൂഷന്‍ നല്‍കി ആദരിച്ചു.
ഭാര്യ: എസ്തര്‍, മകന്‍: ശരത്, മകള്‍: അനുരാധ.


ജ്ഞാനപീഠ പ്രസംഗം ഇവിടെ 
 കൂടുതല്‍ വിവരം ഇവിടെ
വീഡിയോ ഇവിടെ 

Monday, August 18, 2014

മഞ്ജുമാര്‍ നാണിക്കട്ടെ....

 
ഇതാണു സ്നേഹം
എണ്ണക്കച്ചവടക്കാരുടെ വാലാകുന്നതല്ല

Friday, August 15, 2014

സ്വാതന്ത്ര്യം

ജവഹര്‍ലാല്‍നെഹ്രു വിന്റെ പ്രസംഗം ഇവിടെ ക്ലിക്ക് ചെയ്യു

1947 ആഗസ്റ്റ് 14



Tuesday, August 5, 2014

ഓ ഹിരോഷിമാ....


ഇനിയൊരു യുദ്ധം വേണ്ട

യുദ്ധമല്ല, നമുക്കു വേണ്ടത് ജീവിതം

സാധാരണ ജനങ്ങള്‍ക്ക്,
ഏതു രാജ്യക്കാരായാലും
പരസ്പര ശത്രുതയില്ല.
പിന്നെ
ആര്‍ക്കു വേണ്ടിയാണ് യുദ്ധം ?

ഹരിത കെ എച്ച്
ആന്‍ ഫ്രാങ്ക്
റേച്ചല്‍ കെറി
സഡാക്കോ കൊക്കുകള്‍
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമാനതകളില്ലാത്ത പൈശാചികതയുടെ നിത്യസ്‌മാരകങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. ചരിത്ര കാലഘട്ടത്തില്‍ മനുഷ്യന്‍ മനുഷ്യനോടു ചെയ്‌ത ഏറ്റവും വലിയ ക്രൂരത. ഞൊടിയിടകൊണ്ട് സമസ്‌ത ജീവജാലങ്ങളേയും തുടച്ചുനീക്കി ഹരിതഭൂമിയെ ഊഷരഭൂമിയാക്കി മാറ്റാന്‍ കെല്‍പുള്ള അണ്വായുധം ജീവന്റെ അതിജീവനത്തെ അപകടകരമാംവിധം അസ്ഥിരപ്പെടുത്തിയിരിക്കുന്നു.

രണ്ടാംലോക മഹായുദ്ധത്തിന്റെ ഒന്നാം പാദത്തില്‍ (1939-41) അച്ചുതണ്ട് ശക്തികള്‍ (ഇറ്റലി - ജര്‍മ്മനി - ജപ്പാൻ‍) വന്‍ മുന്നേറ്റം നടത്തി. യൂറോപ്യന്‍ വന്‍കര ഏറെക്കുറെ പൂര്‍ണ്ണമായി ഹിറ്റ്ലറുടെ നിയന്ത്രണത്തിലായി. ഏഷ്യയില്‍ ജപ്പാന്‍ അതിദ്രുതം മുന്നേറി. ബ്രിട്ടനും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന സഖ്യശക്തികള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങി. ജര്‍മ്മനിയുടെ റഷ്യന്‍ ആക്രമണത്തോടെയാണ് യൂറോപ്പില്‍ യുദ്ധത്തിന്റെ ഗതി മാറുന്നത്. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ജനത നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പില്‍ മൊത്തം ജനസംഖ്യയുടെ ഇരുപത് ശതമാനം - ഏകദേശം 2 കോടി റഷ്യക്കാര്‍ - കൊല്ലപ്പെട്ടു. കമ്യൂണിസ്‌റ്റ് റഷ്യയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനും ശക്തനുമായ ഏകാധിപതി - അഡോള്‍ഫ് ഹിറ്റ്ലര്‍ - പരാജയത്തിന്റെ പനിനീർ കുടിച്ച് കാമുകി ഇവാ ബ്രൌണിനൊപ്പം ആത്മഹത്യ ചെയ്‌തു.

1940 ജൂണ്‍ 11ന് സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇറ്റലി 1942 അവസാനമാകുമ്പോഴേയ്‌ക്കും പരാജയത്തിന്റെ വഴിയിലായി. ഇറ്റലിയിലെ ഫാസിസ്‌റ്റ് വിരുദ്ധ ശക്തികള്‍ മുസ്സോളിനിയെ പുറത്താക്കി. 1945 ഏപ്രില്‍ 28ന് മുസ്സോളിനിയേയും ഭാര്യയേയും വെടിവെച്ചു കൊന്നതോടെ ഫാസിസത്തിന് ഇറ്റലിയില്‍ അന്ത്യമായി.

ഹിറ്റ്ലറും മുസ്സോളിനിയും വീണെങ്കിലും കിഴക്കന്‍ ഏഷ്യയില്‍ ജനറല്‍ ടോജോയുടെ ജപ്പാന്‍ മുന്നേറ്റം തുടര്‍ന്നു. 1941ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതിനെതുടര്‍ന്ന് ബ്രിട്ടനും അമേരിക്കയും ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചു. 1817-1825 കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ ആവിഷ്‌ക്കരിച്ച 'മണ്‍റോ സിദ്ധാന്ത' പ്രകാരം അമേരിക്കന്‍ വന്‍കരകള്‍ക്ക് പുറത്ത് രാഷ്‌ട്രീയ - സൈനിക ഇടപെടലുകള്‍ അമേരിക്ക നടത്തിയിരുന്നില്ല. ലീഗ് ഓഫ് നേഷന്‍സില്‍ അമേരിക്ക അംഗമാകാതിരുന്നത് ഇതുമൂലമാണ്. സാര്‍വ്വദേശീയ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈ 'ഒറ്റപ്പെടല്‍ നയം' (Isolation Policy) എന്നന്നേയ്‌ക്കുമായി അവസാനിപ്പിച്ച് അമേരിക്ക രണ്ടാംലോക മഹായുദ്ധത്തില്‍ പ്രവേശിച്ചത് പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്നാണ്.

രണ്ടാംലോക മഹായുദ്ധത്തിന്റെ രണ്ടാംപാദത്തില്‍ (1941-1945) സോവിയറ്റ് ചെമ്പടയുടെ മുന്നേറ്റം സാമ്രാജ്യത്വശക്തികളെ അലോസരപ്പെടുത്തി. സോവിയറ്റ് സ്വാധീനമേഖലകള്‍ വിപുലമാകുന്നത് മുതലാളിത്തശക്തികളുടെ സൈനിക - രാഷ്‌ട്രീയ - സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നതിനാല്‍ സോവിയറ്റ് ഇതര സഖ്യകക്ഷികളുടെ സഖ്യത്തിന് 1940കളില്‍ത്തന്നെ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചിരുന്നു. 1941 ആഗസ്‌ത് 14ന് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ന്യൂഫൌണ്ട്ലാന്റിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലില്‍ ഒത്തുചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇതിനുള്ള തുടക്കമായിരുന്നു. 'അറ്റ്ലാന്റിക് ചാര്‍ട്ടർ‍' എന്നറിയപ്പെട്ട എട്ട് തത്വങ്ങള്‍ അടങ്ങിയ ഈ പ്രഖ്യാപനമാണ് ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണത്തിന് അടിത്തറയിട്ടത്. "എല്ലാ രാജ്യങ്ങള്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അസംസ്‌കൃത വസ്‌തുക്കള്‍ ശേഖരിക്കാനുള്ള അവകാശമുണ്ടായിരിക്കും'' എന്ന ആറാമത്തെ തത്വത്തില്‍ സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥയുടെ നിരാസം അടങ്ങിയിട്ടുണ്ട്. സോവിയറ്റ് സ്വാധീനമേഖലകളില്‍ "മാര്‍ക്കറ്റ് ഇല്ലാത്ത സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥകൾ‍'' ഉണ്ടാകാതിരിക്കണമെന്ന ലക്ഷ്യം ഇതിനുണ്ടായിരുന്നു.

1945 ആയപ്പോഴേയ്‌ക്കും ജപ്പാനടക്കമുള്ള അച്ചുതണ്ട് ശക്തികളുടെ പതനം പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് പോസ്‌റ്റ് ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളി എന്ന ന്യായം പറഞ്ഞ് അമേരിക്ക അണ്വായുധം പ്രയോഗിക്കുന്നത്. പരാജയം സുനിശ്ചിതമായ ജപ്പാനുമേല്‍ ആറ്റംബോംബ് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് യുദ്ധനീതിക്ക് വിരുദ്ധവുമാണ്. എന്നാല്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ ചൂഷണവും ഹൃദയശൂന്യമായ രൊക്കം പണവും'' മാത്രം അവശേഷിപ്പിച്ച മുതലാളിത്ത സാമ്രാജ്യത്വത്തിന് ലോകാധിപത്യം നേടാന്‍ ഹിരോഷിമയും നാഗസാക്കിയും അനിവാര്യമായിരുന്നു.

ശാന്തസമുദ്രത്തിലെ ടിനിയന്‍ ദ്വീപിലെ നോര്‍ത്ത് ഫീല്‍ഡ് എയര്‍ബേസില്‍നിന്ന് കുതിച്ചുയര്‍ന്ന 'എ നോല ഗേ' എന്ന ബി -29 യുദ്ധവിമാനം 1945 ആഗസ്‌ത് 6ന് പുലര്‍ച്ചെ 8.15ന് ഹോന്‍സു ദ്വീപിലെ ഹിരോഷിമ നഗരത്തില്‍ 'ലിറ്റില്‍ ബോയ്' എന്നു പേരിട്ട യുറേനിയം -235 ആറ്റംബോംബ് വര്‍ഷിച്ചു. 9700 പൌണ്ട് (ഏകദേശം 4000 കിലോഗ്രാം) ഭാരമുള്ള ഈ കൊച്ചുരാക്ഷസന്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശം വിതച്ചു. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും 43 സെക്കന്റിനുള്ളില്‍ കത്തിച്ചാമ്പലായി. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു. ഹിരോഷിമയിലെ മൊത്തം ജനസംഖ്യ 3 ലക്ഷമായിരുന്നു എന്നോര്‍ക്കുക. "അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം (Mushroom Cloud) നഗരത്തെ മൂടി'' എന്നാണ് ബി-29ന്റെ പൈലറ്റ് പോള്‍ ടിബറ്റ്സിന്റെ വിവരണം.

ഹിരോഷിമയിലെ കരളലിയിക്കുന്ന കാഴ്‌ചകള്‍ സാമ്രാജ്യത്വത്തിന്റെ ക്രൌര്യം ഒട്ടും കുറച്ചില്ല. 1945 ആഗസ്‌ത് 9ന് രാവിലെ 11.02ന് ബോക്‌‌സ് കാര്‍ എന്ന യുദ്ധവിമാനം "ഫാറ്റ്മാൻ‍'' എന്നു പേരിട്ട 4500 കിലോ ഭാരമുള്ള പ്ളൂട്ടോണിയം ബോംബ് നാഗസാക്കിയുടെ മേല്‍ വര്‍ഷിച്ചു. 75000 പേര്‍ തല്‍ക്ഷണം കരിഞ്ഞ് ചാരമായി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നടത്തിയ ആറ്റംബോംബ് ആക്രമണങ്ങള്‍ സാമ്രാജ്യത്വ യുദ്ധവെറിയുടെ ഭീകരമായ മുഖം പുറത്തുകാട്ടി.

ശാസ്‌ത്ര സാങ്കേതിക വിദ്യകളെ ചൂഷണത്തിനും സര്‍വ്വനാശത്തിനും വിനിയോഗിച്ച ചരിത്രമാണ് സാമ്രാജ്യത്വശക്തികള്‍ക്കുള്ളത്. അണ്വായുധം നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ രഹസ്യപദ്ധതി "മാന്‍ഹാട്ടണ്‍ പ്രോജക്‌ട്'' എന്നാണറിയപ്പെടുന്നത്. ബ്രിട്ടനും കാനഡയും ഈ പ്രോജക്‌ടില്‍ പങ്കാളികളാണ്. അമേരിക്കന്‍ ഭൌതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹെയ്‌മര്‍ ആയിരുന്നു ശാസ്‌ത്ര ഗവേഷണത്തിന്റെ ഡയറക്‌ടർ‍. 1945 ജൂലൈ 16ന് ആദ്യത്തെ അണുബോംബ് ന്യൂ മെക്‌സിക്കോയിലെ അലമോഗോര്‍ഡോയില്‍ വിജയകരമായി പരീക്ഷിച്ചു.

1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണം വരെ അമേരിക്കന്‍ വന്‍കരകളില്‍മാത്രം ചുറ്റിത്തിരിഞ്ഞിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്രാജ്യത്വമോഹം യുദ്ധാനന്തരം ആഫ്രോ-ഏഷ്യന്‍ വന്‍കരകളിലേക്കും യൂറോപ്പിലേയ്‌ക്കും വ്യാപിച്ചു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യൂറോപ്യന്‍ ശക്തികളുടെ കൈകളില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിന്റെ നിയന്ത്രണവും ലോകമുതലാളിത്തത്തിന്റെ നേതൃത്വവും അമേരിക്ക ഏറ്റെടുത്തു. രണ്ടാംലോകമഹായുദ്ധം ഏറെക്കുറെ അവസാനിക്കുകയും സഖ്യശക്തികളുടെ വിജയം സുനിശ്ചിതമാവുകയും ചെയ്‌ത ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയാണ് തങ്ങളെന്ന് ലോകത്തെയാകെ ബോധ്യപ്പെടുത്താനാണ് അമേരിക്ക അണ്വായുധം പ്രയോഗിച്ചത്. യുദ്ധാനന്തര ലോകത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള മനഃശാസ്‌ത്രയുദ്ധത്തിന്റെ അടിത്തറയായിരുന്നു അണ്വായുധം.

ഹിരോഷിമ - നാഗസാക്കി ആക്രമണങ്ങള്‍ക്ക് സൈനികലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സോവിയറ്റ് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുദ്ധാനന്തര ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുക, മുതലാളിത്ത ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, കമ്യൂണിസത്തിന്റെ വ്യാപനം തടയുക, മൂന്നാംലോക രാജ്യങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കുക തുടങ്ങിയ സൈനീകേതര ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിരോഷിമ - നാഗസാക്കി കൂട്ടക്കൊല നടത്തിയത്. ഇതോടൊപ്പം സര്‍വ്വ സംഹാരശേഷിയുള്ള അണ്വായുധം കൈവശമുള്ള ഏകരാഷ്‌ട്രം എന്ന നിലയില്‍ ആഗോള ശാക്തീക ബലാബലം തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യവും അമേരിക്കയ്‌ക്കുണ്ടായിരുന്നു.


റേച്ചല്‍ കെറി ഇസ്രായേലില്‍



1949ല്‍ സോവിയറ്റ് യൂണിയന്‍ ആറ്റംബോംബ് നിര്‍മ്മിച്ചതോടുകൂടി ഏകധ്രുവലോകം സൃഷ്‌ടിക്കാനുള്ള അമേരിക്കന്‍ ശ്രമം വിഫലമാവുകയും ആഗോള രാഷ്‌ട്രീയത്തില്‍ ശാക്‌തിക സംതുലനം സാധ്യമാവുകയും ചെയ്‌തു. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച് അമേരിക്കയുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ യുദ്ധവെറിയനായ ട്രൂമാന്‍ 'കമ്യൂണിസത്തെ ചുറ്റിവളയുക' (Containment of Communism) എന്ന നയം സ്വീകരിച്ച് ശീതയുദ്ധത്തിന് തുടക്കംകുറിച്ചു. ശീതയുദ്ധമെന്ന ഒളിയുദ്ധത്തിലേക്ക് തന്ത്രപരമായി പിന്മാറാന്‍ സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം സോവിയറ്റ് യൂണിയന്‍ ആണവശക്തിയായി മാറിയതാണ്.

രണ്ടാംലോക മഹായുദ്ധകാലത്ത് മുസ്സോളിനി പറഞ്ഞു "രണ്ട് ലോകങ്ങള്‍ (ജനാധിപത്യം -ഏകാധിപത്യം) തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പുകളില്ല; ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവർ‍''. ശീതയുദ്ധത്തിന് തുടക്കംകുറിച്ച് ട്രൂമാന്‍ ഇതേ അഭിപ്രായം ചില്ലറ മാറ്റത്തോടെ അവതരിപ്പിച്ചു; "കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഒന്നുകില്‍ നമ്മള്‍ അല്ലെങ്കിൽ അവർ‍. നമ്മുടെ കൂടെ നില്‍ക്കാത്തവരെല്ലാം നമ്മുടെ ശത്രുക്കളാണ് ''. 'ഭീകരതയ്ക്കെതിരായ ആഗോള'യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ജ് ബുഷ് (ജൂനിയർ‍) പ്രഖ്യാപിച്ചു, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം ശത്രുപക്ഷത്താണ് ''.

ഹിറ്റ്ലറും മുസ്സോളിനിയും ട്രൂമാനും ബുഷും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് സാമ്രാജ്യത്വ പ്രരൂപങ്ങളുടെ ആന്തര ഐക്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ സൃഷ്‌ടിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങളും നിലയ്‌ക്കാത്ത കണ്ണീരും സാക്ഷിനിര്‍ത്തി മണ്ണിനും മനുഷ്യനുംവേണ്ടി ബദല്‍ സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹിരോഷിമയും നാഗസാക്കിയും നമുക്ക് കരുത്ത് പകരും.



ഡോ. പി.ജെ വിന്‍സെന്റ്