വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Saturday, August 30, 2014

ബിപിന്‍ചന്ദ്രക്ക് ആദരം

ചരിത്രം ആരും വരച്ച വഴികളിലൂടെയല്ല കടന്നുപോയത്. അത് ഓമ്മിപ്പിക്കാന്‍ ഇവിടെ ബിപിന്‍ചന്ദ്ര ഇവിടുണ്ടായിരുന്നു..... ഇനി   ?????
ബിപിന്‍ ചന്ദ്ര (1928-2014)

പ്രമുഖ ചരിത്രകാരന്‍ബിപിന്‍ ചന്ദ്ര (86) അന്തരിച്ചു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രം എഴുതിയ ചരിത്രകാരന്മാരില്‍ പ്രമുഖനാണ് ബിപിന്‍ ചന്ദ്ര. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുഡ്ഗാവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ 1928ലായിരുന്നു ബിപിന്‍ ചന്ദ്രയുടെ ജനനം. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനം നടത്തി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചു.
ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഒഫ് ഇക്കണോമിക് നാഷണലിസം എന്ന പുസ്തകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ജനാധിപത്യത്തിന്റെ നാമത്തില്‍, ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യയിലെ ഇടതുപക്ഷം ഒരു വിമര്‍ശനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

കെ എന്‍ പണിക്കര്‍ പറയുന്നു
ബിപന്‍ചന്ദ്രയുടെ നിര്യാണത്തോടെ പ്രമുഖനായ ചരിത്രകാരനെയും ഉദാരമതിയായ വ്യക്തിയെയുമാണ് സമൂഹത്തിന് നഷ്ടമായത്. ആധുനിക ധൈഷണിക അപഗ്രഥനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ അദ്ദേഹം ഇന്ത്യന്‍ ചരിത്രരചനയില്‍ സാരമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. മാര്‍ക്സിസ്റ്റ് വിശകലനരീതി ഉപയോഗിച്ചിരുന്ന ബിപന്‍ ചരിത്രരചനക്ക് പുതിയ മാനം നല്‍കി. അധ്യാപകനെന്ന നിലയില്‍ ആദര്‍ശപുരുഷനായിരുന്നു അദ്ദേഹം. പഠിപ്പിക്കുകയെന്നത് എന്നും ആവേശമായി കണ്ടു. രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ അധ്യാപനരീതി. അധ്യാപനത്തോടൊപ്പം ചരിത്ര ഗവേഷണത്തിലും തല്‍പരനായിരുന്നു. പല മൗലികഗ്രന്ഥങ്ങളും രചിച്ചുവെങ്കിലും ആദ്യഗ്രന്ഥമായ ഇക്കണോമിക് നാഷണലിസം, വര്‍ഗീയതയെക്കുറിച്ചുള്ള ഗവേഷണഗ്രന്ഥം എന്നിവ എടുത്തുപറയേണ്ടതാണ്.
അദ്ദേഹം എഴുതിയ ടെക്സ്റ്റ്ബുക്കുകള്‍ പത്തു പതിനഞ്ച് വര്‍ഷമായി കുട്ടികളോടൊപ്പം മുതിര്‍ന്നവരും വായിച്ച ഗ്രന്ഥങ്ങളാണ്. ഭഗത്സിങ്ങിനോട് വലിയ ആരാധനയായിരുന്നു. തന്റെ അവസാന ഗ്രന്ഥം ഭഗത്സിങ്ങിനെക്കുറിച്ചായിരിക്കുമെന്ന് പറയാറുണ്ടായിരുന്നു. അത് എഴുതിത്തീര്‍ത്തോ എന്ന് സംശയമാണ്. ആരോഗ്യം അത്ര മെച്ചമായിരുന്നില്ല. വര്‍ഗീയതക്കെതിരായ സമരത്തിന്റെ മുന്നിലുണ്ടായിരുന്ന ബിപന്‍ അതേക്കുറിച്ച് ആദ്യ കാലംമുതല്‍ എഴുതിവന്നു. വര്‍ഗീയതക്കെതിരെ എന്നും ഊര്‍ജസ്വലനായി സംസാരിക്കുകയും ചെയ്തു. അതുകൊണ്ട് സംഘപരിവാരത്തിന് ബിപനെ ഇഷ്ടമായിരുന്നില്ല. ഫാസിസ്റ്റ് സംഘടനകളുടെ വിദ്വേഷ രാഷ്ട്രീയത്തെയും വിഷലിപ്ത പ്രചാരണങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു.
ബിപന്‍ചന്ദ്ര അസാധാരണ വ്യക്തിത്വമാണ്. ഇത്രയും അര്‍പ്പണബോധത്തോടെ ചരിത്രഗവേഷണ- പഠനങ്ങളെ മുന്നോട്ടുകൊണ്ടുപോയവര്‍ കുറവാണ്; പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. അതുകൊണ്ട് ആ മാതൃക പുതിയ തലമുറയ്ക്ക് പാഠമാകേണ്ടതാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു ബിപന്‍. രണ്ടരപതിറ്റാണ്ടിലധികം അദ്ദേഹത്തോടൊപ്പം പഠിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. ചരിത്രരചനയുടെ സൂക്ഷ്മതലങ്ങളിലേക്ക് എനിക്ക് പോകാന്‍ കഴിഞ്ഞതില്‍ ബിപന്റെ സ്വാധീനമുണ്ടെന്നു പറയാന്‍ സങ്കോചമില്ല.

No comments:

Post a Comment