ദേവസ്പന്ദനത്തിനുമുന്നില്‍ ദേശീയഗ്രന്ഥശാലയുടെ ആദരം

ചിത്രകാരന്‍, ശില്പി, പ്രഭാഷകന്‍, സാഹിത്യ-കലാനിരൂപകന്‍, വാസ്തുവിദ്യാ വിദഗ്ദ്ധന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ് എം വി ദേവന്‍. രേഖാചിത്രങ്ങളുടെ കുലപതി എന്നറിയപ്പെടുന്ന അദ്ദേഹമാണ് സാഹിത്യരചനകളെ ചിത്രങ്ങളോട് ചേര്‍ത്തുവായിക്കാന്‍ മലയാളിയെ പഠിപ്പിച്ചത്.
1952-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രകാരനായി മലയാളത്തില്‍ രേഖാചിത്ര കലയ്ക്ക് ബലവത്തായ തുടക്കമിട്ടു.വൈക്കം മുഹമ്മദ് ബഷീറിന്റെയും ഉറൂബിന്റെയുമൊക്കെ കഥാപാത്രങ്ങള്‍ക്ക് ദേവന്‍ നല്‍കിയ രൂപഭാവങ്ങള്‍ വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ചു.
എന്നും മാനവികതയുടെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന കലാകാരനാണ് ദേവന്‍. കലാരംഗത്തും പൊതുജീവിതത്തിലും സ്വന്തമായ മൊഴിയും വഴിയും കാത്തുസൂക്ഷിച്ച അദ്ദേഹം വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഒട്ടും ഭയന്നില്ല.
1961-ല്‍ 'മാതൃഭൂമി' വിട്ട് മദ്രാസിലേക്ക് പോയി. 1968 വരെ മദ്രാസ് ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്നു. രണ്ട് വര്‍ഷം കേന്ദ്ര ലളിതകലാ അക്കാദമിയിലും അംഗമായിരുന്നു.
1968 മുതല്‍ 1972 വരെ ഉദ്യോഗമണ്ഡല്‍ ഫാക്ടില്‍ കണ്‍സള്‍ട്ടന്റായിരുന്നു. 1974 മുതല്‍ 1977 വരെ സംസ്ഥാന ലളിതകലാ അക്കാദമി പ്രസിഡന്റായി. ഇക്കാലത്താണ് 'പെരുന്തച്ചന്‍' എന്ന പേരില്‍ ഗൃഹനിര്‍മാണ കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങുന്നത്. കേരളത്തില്‍ ചിത്രകലാ ക്യാമ്പുകള്‍ക്ക് തുടക്കം കുറിക്കുന്നതും ഇക്കാലത്താണ്.
കലാകാരന്മാരുടെ കൂട്ടായ്മ വളര്‍ത്താന്‍ യത്‌നിച്ച ദേവന്‍ കെ.സി.എസ്. പണിക്കര്‍ക്കൊപ്പം ചെന്നൈ ചോഴ മണ്ഡലത്തിന്റെ സ്ഥാപനത്തിന് മുന്‍െൈകയടുത്തു. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവയുടെ സ്ഥാപനത്തിലും നിര്‍ണായക പങ്കുവഹിച്ചു.
ചങ്ങമ്പുഴ മുതല്‍ എം. ഗോവിന്ദന്‍ വരെയുള്ളവരുമായി ആത്മബന്ധം പുലര്‍ത്തിയ ദേവന്റെ ലേഖനങ്ങള്‍ സാഹിത്യരംഗത്തും ചലനങ്ങള്‍ സൃഷ്ടിച്ചു. അയ്യപ്പപ്പണിക്കരുടെ കവിതാ സമാഹാരത്തിന് ദേവനെഴുതിയ ആമുഖം ആധുനിക മലയാളകവിതയുടെ മുഖക്കുറിപ്പായാണ് പരിഗണിക്കുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ദേവസ്പന്ദനം, കൂടാതെ അദ്ദേഹം രചിച്ച ദേവയാനം, സ്വാതന്ത്ര്യം കൊണ്ട് നാം എന്തു ചെയ്തു തുടങ്ങിയ കൃതികളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നവ സാഹിതി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ തന്റെ ധൈഷണികവും കലാപരവുമായ നിലപാടുകള്‍ അദ്ദേഹം വിളംബരം ചെയ്തു. കലാദര്‍പ്പണത്തിന്റെ പത്രാധിപരെന്ന നിലയിലും പ്രവര്‍ത്തിച്ചു. മുഖം നോക്കാതെയുള്ള വിമര്‍ശനങ്ങളും കുറിക്കുകൊള്ളുന്ന ഫലിതവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പ്രത്യേകതയായിരുന്നു.
വാസ്തുവിദ്യയില്‍ കേരളത്തനിമ നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതിഭയുടെ സാക്ഷ്യമായി 250 - ഓളം വീടുകള്‍ കേരളത്തിലുണ്ട്. പുസ്തകങ്ങള്‍ക്ക് സവിശേഷ രീതിയില്‍ അദ്ദേഹം തയ്യാറാക്കിയ പുറംചട്ടകള്‍ വരയുടെ സര്‍ഗാത്മകതയെ വിളംബരം ചെയ്തു.
എം.ടി.യുടെ 'ഇരുട്ടിന്റെ ആത്മാവി'നും ആനന്ദിന്റെ 'മരണസര്‍ട്ടിഫിക്കറ്റി'നുമൊക്കെ ദേവന്‍ വരച്ച പുറംചട്ടകള്‍ ഏറെ ചര്‍ച്ചയായിരുന്നു. കൊല്ലം ടി.കെ. ദിവാകരന്‍ സ്മാരക പാര്‍ക്കിലുള്ള ദേവന്റെ അമ്മയും കുഞ്ഞുമെന്ന ശില്പം ഇന്നും അനേകരെ ആകര്‍ഷിക്കുന്നുണ്ട്.
ജലച്ചായത്തില്‍ രചന തുടങ്ങിയ അദ്ദേഹം പിന്നീട് എണ്ണച്ചായത്തിലേക്കെത്തി. കല്ലിലും സിമന്റിലും പഌസ്റ്റര്‍ ഓഫ് പാരീസിലുമൊക്കെ ശില്പചാതുരി കാട്ടിയ അദ്ദേഹം ആധുനിക ചിത്രരചനാ സങ്കേതങ്ങളും സ്വായത്തമാക്കി. സ്റ്റെയിന്‍ഗഌസ് ചിത്രങ്ങള്‍ മൊൈസക് മ്യൂറല്‍, വുഡന്‍ പാനലുകള്‍ തുടങ്ങിയവ പരീക്ഷിക്കാനും ധൈര്യം കാട്ടി.
2001-ലെ മാതൃഭൂമി പുരസ്‌കാരമടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ദേവനെ തേടിയെത്തി. വയലാര്‍ അവാര്‍ഡ്, രാജാരവിവര്‍മ പുരസ്‌കാരം, എം.കെ.കെ. നായര്‍ അവാര്‍ഡ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ സ്മാരക ചിത്രശില്പ പുരസ്‌കാരം, വി.പി. മേനോന്‍ അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ്, ചെന്നൈ റീജണല്‍ അക്കാദമി ഫെലോഷിപ്പ് തുടങ്ങി പുരസ്‌കാരങ്ങളുടെ നിര നീളുന്നു.
വരകളും വര്‍ണങ്ങളും വാക്കും കൊണ്ട് സാംസ്‌കാരിക രംഗത്ത് സ്വന്തം ഇടം കൊത്തിവെച്ച എം.വി. ദേവന്‍ (86) അന്തരിച്ചു.
മഠത്തില്‍ വാസുദേവനെന്ന എം.വി. ദേവന്‍ തലശ്ശേരിക്കടുത്ത് ചൊകഌയില്‍ 1928 ജനവരി 15-നാണ് ജനിച്ചത്.
അച്ഛന്‍-ഗോവിന്ദന്‍ ഗുരുക്കള്‍. അമ്മ-മാധവിയമ്മ. എട്ടുവയസ്സുള്ളപ്പോള്‍ അക്കാലത്ത് ആനുകാലികങ്ങളില്‍ വന്നിരുന്ന എം. ഭാസ്‌കരന്റെ (എം.ബി.) രേഖാചിത്രങ്ങളും കാരിക്കേച്ചറുകളും പകര്‍ത്തിക്കൊണ്ടാണ് ദേവന്റെ തുടക്കം. 1944-ല്‍ പതിനാറാമത്തെ വയസ്സില്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ദേവന്റെ ആദ്യ ചിത്രം എം. ഭാസ്‌കരന്റെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു.
മാഹി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായി 1948-ല്‍ ഡി.പി. റോയ് ചൗധരിയുടെയും കെ.സി.എസ്. പണിക്കരുടെയും ശിഷ്യനായി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്നു.
ആലുവക്കടുത്ത് ചൂര്‍ണിക്കരയിലെ 'ചൂര്‍ണി' വീട്ടില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.45-നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍ മൂലം വിശ്രമത്തിലായിരുന്നു
പരേതയായ ശ്രീദേവിയാണ് ഭാര്യ. മക്കള്‍: ജമീല (കുവൈറ്റ്), ശാലിനി (ഗോവ). മരുമക്കള്‍: കൊച്ചുമോന്‍ ഫ്രാന്‍സിസ്, രാജ്‌മോഹന്‍.

No comments:
Post a Comment