ഹദ് അന്‍ഹദ്
മുറിവേറ്റവന്റെ സംഗീതം.
ദൈവത്തെ, സൂഫികൾ സ്വന്തം പാട്ടിലൂടെയും നൃത്തത്തിലൂടെയും ഓർത്തെടുക്കുന്നു. ഗ്രന്ഥങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവ സങ്കൽപ്പത്തെ പൂർണ്ണമായും നിരാകരിച്ചു കൊണ്ട് തന്റെ ഹൃദയത്തിൽ നിന്ന് ദൈവത്തിലേക്ക് സ്നേഹത്തിന്റെ ഒരു പാലം പണിയുന്നു. തികച്ചും ആത്മനിഷ്ഠമായ ഒന്ന്. ദൈവത്തെയും സ്നേഹത്തിന്റെ തത്വശാസ്ത്രത്തെയും വിശദീകരിക്കുന്നതിന് നിത്യജീവിത സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ള പാട്ടുകൾ സൃഷ്ടിക്കുകയും അത് പാടി പകർന്ന് സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
സമൂഹത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളൊക്കെയും വിലാപമായും പ്രതിഷേധമായും പാട്ടുകളെ ഉപയോഗപ്പെടുത്തിയിരുന്നതായി കാണാം. മധ്യകാല ഇന്ത്യയിൽ കബീറിന്റെ പാട്ടുകൾക്ക് കൈവന്ന ജനകീയതയ്ക്ക് കാരണം അത് അന്ന് നിലനിന്നിരുന്ന മത പൗരോഹിത്യത്തെ വെല്ലുവിളിക്കുകയും സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രതിരോധമെന്ന നിലയ്ക്ക് പാടി പ്രചരിക്കപ്പെടുകയും ചെയ്തു എന്നുള്ളതാണ്.
ദൈവത്തെ മത സാമ്പ്രദായിതകളിൽ നിന്ന് വിമുക്തമാക്കി സ്നേഹത്തിൽ ഉറപ്പിക്കുവാനും അതുവഴി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുവാനും കബീറിന് കഴിഞ്ഞു. സംഘടിത മതങ്ങളെല്ലാം വെറുപ്പിന്റെ തത്വങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും കബീറിന്റെ പാട്ടുകൾ അതിരുകളെ തകർത്ത് ജനസമൂഹത്തിൽ നിലനിൽക്കുന്നു.
ഷബ്നം വീരമണി സംവിധാനം ചെയ്ത ഹദ് അൻഹദ് എന്ന ഡോക്യുമെൻററി. ഉത്തരേന്ത്യൻ ഹൃദയ ഭൂമിയിൽ കബീറിനെ തേടിയുള്ള മഹത്തായ ഒരന്വേഷണമാണ്. പ്രഹ്ളാദ് തിപാനിയ മുതൽ കറാച്ചിയിലുള്ള ഫരീദുദ്ദീൻ വരെയുള്ള കബീറിന്റെ പാട്ടുകാരെ തേടിയുള്ള ഈ യാത്ര അതിന്റെ സംഗീതാത്മകത കൊണ്ട് തന്നെ നമ്മെ വിസ്മയിപ്പിക്കും. നൂറ്റാണ്ടുകളായി കബീറിനെ പാടി പ്രചരിപ്പിക്കുന്ന രാജസ്ഥാനിലെ മുക്തിയാർ അലിയുടെ കുടുംബം ഉത്തരേന്ത്യയിൽ നിലനിന്നിരുന്ന മതാനുഭവങ്ങൾ ഇന്നിൽ നിന്ന് എത്ര വ്യത്യസ്തമായിരുന്നു എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നു.കബീറിന്റെ പാട്ടുകൾ പടിഞ്ഞാറ് സിന്ധ് മുതൽ കിഴക്ക് ബംഗാൾ വരെയും വടക്ക് കാശ്മീർ മുതൽ ഡെക്കാൻ വരെയും വ്യത്യസ്ത നാടൻ ഭാഷകളിൽ, ശീലുകളിൽ പലരും പാടിക്കൊണ്ടേയിരിക്കുന്നു. ഈ പാട്ടിനാൽ മുറിവേൽക്കപ്പെടാതിരിക്കാനാവില്ല.
Shine sankardas
No comments:
Post a Comment