ഫാബിയെക്കുറിച്ച് അനീസ്
വീട്ടിലത്തെുന്നവരെയെല്ലാം സൗഹൃദത്തോടെ സല്‍ക്കരിച്ച് സ്നേഹം വാരിക്കോരി നല്‍കുകയെന്ന ’റ്റാറ്റ’ തുടങ്ങിവെച്ച പാരമ്പര്യം പൂര്‍ത്തിയാക്കിയാണ് ഉമ്മച്ചി യാത്രയായത്. മരണവാര്‍ത്തയറിഞ്ഞ് വൈലാലില്‍ വീട്ടിലത്തെത്തിയ ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങള്‍ ഇതിന് തെളിവാണ്. 21കൊല്ലം റ്റാറ്റക്കൊപ്പം കഴിഞ്ഞുകൂടിയ കാലം പോലത്തെന്നെ അദ്ദേഹം പോയപ്പോഴും ഉമ്മച്ചി വീടും കുടുംബവും മുന്നോട്ടു കൊണ്ടുപോയി. റ്റാറ്റയുടെ ഓര്‍മക്കായി ഈ ജൂലൈ അഞ്ചിന് വീട്ടില്‍ എല്ലാവരും ഒത്തുകൂടുമ്പോഴും ഉമ്മച്ചി എല്ലാം നോക്കി നടത്തി ഓടിനടക്കുകയായിരുന്നു. അന്ന് ടെലിവിഷനു വേണ്ടി ഏറെ നേരം ഉമ്മച്ചി സംസാരിച്ചിരുന്നു. വൈകുന്നേരമായതോടെ ക്ഷീണം കലശലായി. കൂടുതല്‍ നേരം വര്‍ത്തമാനം പറഞ്ഞിരുന്നതിന്റെ ക്ഷീണമാകുമെന്നാണ് കരുതിയത്. എന്നാല്‍, ആശുപത്രിയിലത്തെിയപ്പോഴാണ് രോഗം ഗുരുതരമെന്ന് മനസ്സിലായത്.
ഉമ്മച്ചിയേയും റ്റാറ്റയെയും പോലെ പരസ്പരം മനസ്സിലാക്കിക്കഴിഞ്ഞുകൂടിയ ഭാര്യാഭര്‍ത്താക്കന്മാര്‍ അപൂര്‍വമാണ്. നിനച്ചിരിക്കാതെ ഉമ്മച്ചിയെന്ന വലിയ തണലും ഇല്ലാതായി. ഞങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ അത്രയേറെ കരുതലായിരുന്നു ഉമ്മച്ചിക്ക്. എന്റെ കല്യാണക്കാര്യത്തിന് പത്രപ്പരസ്യം കൊടുക്കാന്‍ നിര്‍ബന്ധിച്ചത് ഉമ്മച്ചിയായിരുന്നു. മലയാളത്തിലെ പ്രശസ്ത സാഹിത്യ കുടുംബത്തിലെ യുവാവിന് ആലോചന ക്ഷണിച്ചുകൊണ്ടാണ് റ്റാറ്റ പത്രപ്രവര്‍ത്തക സുഹൃത്ത് മുഖേന കൊടുത്ത പരസ്യം വന്നത്. അന്ന് പരസ്യം കണ്ട് വിളിച്ചവര്‍ അനീസ് എന്ന പേര് കേട്ടപ്പോഴേക്കും ബഷീറിന്റെ മകനല്ളേയെന്ന് ചോദിച്ചത് പിതാവിനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും മലയാളത്തിന് പ്രിയപ്പെട്ടവരാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി. റ്റാറ്റയും ഉമ്മച്ചിയും നയിച്ചത്ര പ്രസിദ്ധമായ കുടുംബം മലയാളത്തില്‍ കുറവാണ്.
അതി പ്രസിദ്ധരായ ദമ്പതികളുടെ മക്കളാകാനായതുതന്നെ വലിയ പുണ്യം. വൈലാലിലെ വീട്ടില്‍ സാഹിത്യവും ലോക കാര്യങ്ങളും പറഞ്ഞിരിക്കുമ്പോള്‍ അവര്‍ക്ക് ചായയും മറ്റുമായത്തെുന്ന ഉമ്മച്ചിയോട് റ്റാറ്റ പറയുമായിരുന്നു. ’എടിയേ.. നീയെഴുതുന്ന സാഹിത്യമാണ് സുലൈമാനി. സുലൈമാനി സാഹിത്യം ഇടക്കിടെ നിറച്ച് കൊണ്ടുവരണം. എനിക്ക് ആസ്വദിച്ച് കുടിക്കാന്‍.’ ഉമ്മച്ചിയടക്കം കുടുംബാംഗങ്ങളെയെല്ലാം റ്റാറ്റക്ക് തന്റെ സൃഷ്ടികളിലുള്‍ക്കൊള്ളിക്കാനായത് ഉമ്മച്ചി രൂപപ്പെടുത്തിയെടുത്ത കുടുംബാന്തരീക്ഷത്തിന്റെ കൂടി വിജയമായിരുന്നു.
(വൈക്കം മുഹമ്മദ് ബഷീറിന്റെ മകനാണ് അനീസ് ബഷീര്‍)

No comments:
Post a Comment