വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Thursday, July 3, 2014

ബഷീര്‍




പുനലൂര്‍ രാജന്‍
'മാന്ത്രികപ്പൂച്ച' എന്ന കൃതിയുടെ കാലത്തെ (1968) ബഷീറിന്റെ ജീവിതത്തിലെ ദുഃസ്വപ്നങ്ങളുടെ കാലം എന്നുവിളിക്കാം. രണ്ടാംതവണ ഭ്രാന്താശുപത്രിയില്‍ കഴിയേണ്ടിവന്ന കാലം. രസകരവും ദുഃഖകരവുമായ അനേകം ഓര്‍മകള്‍ മിന്നിമറയുന്നു. ഞാനന്ന് ബഷീറിന്റെ ബേപ്പൂരിലുള്ള വീടിനടുത്താണ് താമസം. എന്ത് കാര്യത്തിനും ഞങ്ങള്‍ പരസ്​പരം ബന്ധപ്പെട്ടിരുന്നു. ബഷീറിന്റെ ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ കാലമായിരുന്നു അത്. ബഷീറിന്റെ പ്രധാന പുസ്തകങ്ങള്‍ ഒട്ടുമുക്കാലും മാര്‍ക്കറ്റില്‍ കിട്ടാനില്ല. ഏറ്റവും വലിയ പുസ്തകമായ 'ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്നു' എന്ന നോവലിനുതന്നെ മൂന്നു രൂപ വില! പുസ്തകത്തില്‍നിന്നുള്ള വരുമാനംകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. പറമ്പില്‍നിന്നും കിട്ടുന്ന കുറച്ചു നാളികേരംകൊണ്ട് നിത്യവൃത്തി കഴിക്കേണ്ടിവന്ന ശ്രമകരമായ കാലം. ആ കാലത്താണ് 'മാന്ത്രികപ്പൂച്ച' പുറത്തുവരുന്നത്. തൃശ്ശൂരിലെ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് കോഴിക്കോട്ട് കോര്‍ട്ട്‌റോഡിലുള്ള കറന്റ് ബുക്‌സ് നഗരത്തിലെ സാഹിത്യകാരന്മാര്‍ ഒത്തുചേരുന്ന ഇടമാണ്. ബുക്സ്റ്റാള്‍ മാനേജര്‍ മേനോന്‍ എല്ലാവരുടെയും സുഹൃത്താണ്. മേനോന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. കറന്റ് ബുക്സ്റ്റാള്‍ ഉടമ ആയിരുന്ന യശഃശരീരനായ പ്രൊഫ. തോമസ്, ബഷീറിന്റെ ഉറ്റസുഹൃത്തായിരുന്ന പണ്ഡിതനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മകനാണ്. മുണ്ടശ്ശേരിയുടെ ആഗ്രഹപ്രകാരം തോമസ് ആരംഭിച്ച പുസ്തകശാലയിലേക്ക് ബഷീര്‍ ബുക്സ്റ്റാളില്‍നിന്നും ധാരാളം പുസ്തകങ്ങള്‍ കൈമാറിയിട്ടുണ്ട്. ബഷീര്‍ ബുക്സ്റ്റാള്‍ എറണാകുളത്ത് കോണ്‍വെന്റ് റോഡില്‍ (ഇന്നത്തെ നാഷനല്‍ ബുക്സ്റ്റാള്‍) ആയിരുന്നു. അത് നടത്തിയിരുന്ന കാലത്താണ് ബഷീറിന് ആദ്യമായി മാനസികവിഭ്രാന്തി ഉണ്ടായതും വല്ലപ്പുഴയുടെ തൃശൂരിലുള്ള മെന്റല്‍ സാനിറ്റോറിയത്തില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചതും. ആ കാലത്തെക്കുറിച്ച് ബഷീര്‍ തന്നെ 'പാത്തുമ്മായുടെ ആട്' എന്ന ആത്മകഥാപരമായ രചനയുടെ അവതാരികയില്‍ എഴുതിയിട്ടുണ്ട്. ബഷീറിന്റെ സൗഹൃദവലയം മലയാളത്തിന്റെ ഹൃദയശക്തിയായിരുന്നതായി അതില്‍ കാണാന്‍ കഴിയും. തൃശൂരും എറണാകുളവും ബഷീറിന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടമായിരുന്നു! തൃശൂര്‍ മംഗളോദയം പ്രസിദ്ധീകരണശാലയോട് ചുറ്റിയുള്ള മലയാളസാഹിത്യലോകത്തിന്റെ വളര്‍ച്ച ഫ്യൂഡല്‍ കാലഘട്ടത്തിലെ സാംസ്‌കാരിക നവോത്ഥാനമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ചങ്ങമ്പുഴമുണ്ടശ്ശേരിതകഴികേശവദേവ്ബഷീര്‍എം.പി. പോള്‍ തുടങ്ങിയ ഒരു സംഘം എന്നുതന്നെ വിശേഷിപ്പിക്കാം. എല്ലാവരുടെയും ഒത്തുചേരല്‍ സ്ഥലം തൃശൂര്‍! അല്ലെങ്കില്‍ എറണാകുളം! സാഹിത്യകാരന്മാര്‍ അധികവും രാഷ്ട്രീയപ്രവര്‍ത്തകര്‍കൂടിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും അവര്‍ കര്‍മനിരതരായിരുന്നത് അധികവും തൃശൂരും എറണാകുളത്തുമായിരുന്നു. കാഥികരും കവികളും നിരൂപകരും എല്ലാം ഉണര്‍വോടെ ഉശിരോടെ കാലഘട്ടത്തിന്റെ മാറ്റൊലിക്കവിതകളെഴുതിയും കഥകളെഴുതിയും ഒരു പുതുയുഗപ്പിറവിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാലം! ബഷീര്‍ ബുക്സ്റ്റാള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവരെപ്പറ്റി അജ്ഞാനികളെന്നും മറ്റും ബഷീര്‍ നര്‍മരൂപത്തില്‍ അഭിപ്രായങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു. ബഷീറിന്റെ സഹായികളായി പിന്നീട് പ്രശസ്തരായ രാമു കാര്യാട്ട്, സി.ജെ.തോമസ്, പോഞ്ഞിക്കര റാഫി തുടങ്ങിയവര്‍! കൂട്ടത്തില്‍ ബഷീറിന്റെ ഇളയ സഹോദരന്‍ അബു എന്ന അബൂബക്കറും.

ബഷീര്‍ എഴുതുമ്പോള്‍ ചുറ്റുമുള്ള ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ ഏകാഗ്രചിത്തനായി താന്‍ സൃഷ്ടിക്കുന്ന സംഭവങ്ങളിലും കഥാപാത്രങ്ങളിലും ലയിച്ചുചേര്‍ന്നിരിക്കും. 'പാത്തുമ്മായുടെ ആട്' എഴുതാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു ബുക്സ്റ്റാള്‍ നടത്തുമ്പോള്‍. താന്‍ കഥാപാത്രമായ പ്രസ്തുത സൃഷ്ടിയുടെ അവസാനമായപ്പോഴേക്കും ബഷീര്‍ തികച്ചും മാനസികരോഗി ആയിക്കഴിഞ്ഞിരുന്നു. ചുറ്റുമുള്ള സുഹൃത്തുക്കളോടെല്ലാം തന്നിലേക്കു വരുന്ന ദുഃസ്വപ്നങ്ങളുടെ, ചിന്തകളുടെ പ്രതിഫലനത്തെക്കുറിച്ച് ബഷീര്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു! സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചു! യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കി സത്യം കണ്ടുകിട്ടാന്‍ പണിപ്പെട്ടു! തന്റെ ഹൃദയത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ആരവം മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടോ എന്ന് തിരക്കിക്കൊണ്ടിരുന്നു! അന്തിമകാഹളം കേള്‍ക്കാന്‍ കഴിയുന്നവരെ അന്വേഷിച്ചിറങ്ങിയ ബഷീര്‍ അവസാനം തൃശൂരെ വല്ലപ്പുഴ മെന്റല്‍ സാനിറ്റോറിയത്തില്‍ അഭയം കണ്ടെത്തി. അക്കാലത്ത് നര്‍മത്തില്‍ പൊതിഞ്ഞ തീക്കനല്‍ കണക്കെ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ കാവ്യഭംഗിയോടെ മലയാളഭാഷയ്ക്കു കിട്ടിയ മുതല്‍ക്കൂട്ടുകളാവുകയായിരുന്നല്ലോ?

No comments:

Post a Comment